Sunday, January 10, 2010

നാം ദൈവമക്കള്‍

"ദൈവ മക്കള്‍ എന്ന്  നാം വിളിക്കപ്പെടുന്നു. നാം അങ്ങനെയാണ് താനും". യോഹന്നാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഇന്നത്തെ പോസ്റ്റിങ്ങ്‌ ചെയ്യുന്നു. ഈശോ നമുക്ക് നല്‍കുന്ന വലിയൊരു പദവി ഉണ്ട്. ദൈവപുത്രരുടെ സ്ഥാനം. ഈ സ്ഥാനത്തിനു യോജിച്ച വിധമാണോ നമ്മുടെ ചെയ്തികള്‍ എന്ന് പരിശോധിക്കണം. ദൈവമകന്‍ എന്ന സ്ഥാനത്തിന്റെ മഹിമയൊക്കെ നമുക്കിഷ്ടമാണ് . എന്നാല്‍ അതിനു യോജിച്ച പ്രവര്‍ത്തികള്‍ ചെയ്യുന്ന കാര്യം വരുമ്പോള്‍ നമ്മുടെ വിധം മാറും. നാം മനുഷ്യരല്ലേ, ഇങ്ങനെയൊക്കെ ചെയ്തു പോകില്ലേ, എന്നൊക്കെ ആവും ന്യായീകരണങ്ങള്‍. ഈശോ അര്‍ത്ഥശങ്കക്ക് ഇടയില്ലാതെയാണ്  ഓരോ വചനവും അരുള്‍ ചെയ്തിരിക്കുന്നത് . നാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നു. അങ്ങനെ

 ദൈവമക്കള്‍ ആകണമെന്നും. അങ്ങനെയെങ്കില്‍ എന്തായിരിക്കും നമ്മുടെ മനോഭാവം ? ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ ഒരുപോലെ മഴ പെയ്യിക്കുന്ന ദൈവത്തിന്റെ മനോഭാവം !.  നമ്മെ കാണുന്നവര്‍ ദൈവത്തെ കാണുന്ന സ്ഥിതി ഉണ്ടാവണം. 
 ദൈവമകന്‍ എന്ന് അവകാശപ്പെടുമ്പോഴും എന്നെ കാണുന്നവര്‍ക്ക്  അങ്ങനെ തോന്നുന്നുണ്ടോ ? സംശയമാണ് . വിശുദ്ധ യോഹന്നാന്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . ദൈവത്തില്‍ നിന്നും ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.
 ദൈവത്തിന്റെയോ ? അതോ  പിശാചിന്റെയോ ?ആരുടെ സന്തതിയായിട്ടാണ് ഞാന്‍ കാണപ്പെടുന്നത് ? ഇതൊരു വലിയ ചോദ്യം തന്നെയാണ്. ഈശോ പറഞ്ഞില്ലേ എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പന പാലിക്കും. പിതാവിനെ സ്നേഹിക്കുന്ന പുത്രനാണെങ്കില്‍ ഞാന്‍ എന്റെ ഈശോയുടെ കല്പന പാലിക്കും. അത് മറ്റൊന്നുമല്ല. എന്റെ ദൈവത്തെ സ്നേഹിക്കുന്നതുപോലെ തന്നെ എന്റെ സഹോദരനെയും സ്നേഹിക്കുക എന്നത് തന്നെ. അവിടെയും എനിക്ക് പരാജയം തന്നെ. ഈശോ പറയുന്നതുപോലെ സഹോദരനെ സ്നേഹിക്കാന്‍ കഴിയാറില്ല. എങ്കിലും എന്റെ ഈശോ കരുണ നിറഞ്ഞവന്‍ ആയതുകൊണ്ട് എനിക്കും സമാധാനിക്കാം. എന്റെ പാപങ്ങള്‍ അവിടുന്ന് ക്ഷമിക്കും. എന്നെയും സ്വന്തം പുത്രനായി പരിഗണിക്കും.
ഓ, യേശുവേ എന്റെ മേല്‍ കരുണ തോന്നണേ ! ദൈവമകന്റെ വിശുധിയിലേക്ക് എന്നെയും ചേര്‍ക്കണേ ! അവിടുത്തേക്ക്‌ അഹിതമായി എന്നില്‍ നിലനില്‍ക്കുന്ന എല്ലാ തിന്മകളെയും എന്നില്‍ നിന്നും നീക്കി കളയണമേ ! അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കാന്‍ എന്നെ സഹായിക്കണേ !ആ സ്നേഹം കൊണ്ടെന്നെ നിറക്കണേ ! എന്നിലൂടെ അവിടുത്തെ സ്നേഹം മറ്റുള്ളവരിലേക്കും ഒഴുകട്ടെ ! ആമേന്‍ !

Tuesday, January 5, 2010

My trip to Vailankanni.

കഴിഞ്ഞ പതിനെട്ടാം തീയതി ഞങ്ങള്‍ വെലാങ്കന്നിയില്‍ പോയി. ഒത്തിരി അത്ഭുത സംഭവങ്ങള്‍ നടന്നിട്ടുള്ള ആ പുണ്യ സ്ഥലത്തേക്കുള്ള യാത്ര അവിസ്മരണീയ മായിരുന്നു. ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ ഇടപെട്ട കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കും ഒരാഗ്രഹം, എന്റെ ജീവിതത്തിലും ഇങ്ങനെ ഓരോന്ന്  പറയാന്‍ ഉണ്ടായിരുന്നെങ്കില്‍ ! അതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ എന്റെ ഉള്ളിലും ചില ചിന്തകള്‍ തന്നു. ഒന്നാമത് അത്ഭുതങ്ങള്‍ സംഭവിക്കണമെങ്കില്‍ എന്റെ ജീവിതം അതിനുള്ള അര്‍ഹത നേടിയിരിക്കണം. എന്റെ ആദ്യത്തെ പരിശ്രമം ആ യോഗ്യത നേടുക എന്നത് തന്നെയാകണം.
പിന്നെ മറ്റൊരു ഗൌരവമായ സംഗതി കൂടിയുണ്ട്. എന്റെ ഈശോ എന്നെ നോക്കി തന്നെ നില്പാണ് . മറ്റൊന്നിനുമല്ല, ഇവന്‍ ഈ അടയാളങ്ങളൊക്കെ കണ്ടിട്ട് എന്തെങ്കിലും മാറ്റം വന്നോ എന്നറിയാന്‍ വേണ്ടിത്തന്നെ. അതൊരു പുതിയ വെളിച്ചമായിരുന്നു. ദൈവം ഒരു അത്ഭുതം കാത്തിരിക്കുന്നു. എന്റെ ജീവിതത്തിന്റെ സമൂല പരിവര്‍ത്തനം എന്ന അല്ഭുതത്തിനായി ! നഷ്ടപ്പെട്ടുപോയ മകനെ കാത്തിരുന്ന പിതാവിനെപ്പോലെ, എന്റെ യേശു എന്നെയും നോക്കിയിരിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന എന്റെ ചെറിയോന്‍ എന്റെ വിശുദ്ധിയില്‍ പങ്കുകാരനാകാന്‍ തയ്യാറാകും. അവന്‍ ഈ ലോകത്തിന്റെ സ്നേഹം തിരിച്ചറിയും. എന്നെ തേടി വരും. ഈശോ കാത്തിരിക്കുകയാണ് .
എന്നാല്‍ ഞാനോ ഒരു അടയാളവും നോക്കിയിരിക്കുകയാണ് . ഇത്രമാത്രം  സ്നേഹവും കരുണയും അനുഭവിച്ചിട്ടും ഇനിയും ഒന്നുകൂടി കിട്ടിയിരുങ്കില്‍ വിശ്വസിക്കാമായിരുന്നു. എന്റെ ഈശോ എന്നെ സ്നേഹിക്കുന്നുവെന്ന് !
ഉവ്വ്, ഈശോ പറഞ്ഞിട്ടുണ്ട് എന്റെ നാമത്തില്‍ എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് നിങ്ങള്‍ക്ക് തരും. അതിനു മുന്‍പ് ഒരു വ്യവസ്ഥ ഈശോ വച്ചിരുന്നു. അത് ഞാന്‍ കണ്ടില്ലെന്നു മാത്രം. നമുക്ക് കാര്യം നടന്നാല്‍ മതിയല്ലോ. അവിടുന്ന് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വചനം നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്താല്‍ ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക, ഞാനത് ചെയ്തു തരും.
 അവിടെയാണ് പ്രശ്നം.
അവന്റെ വചനത്തില്‍ നിലനില്‍ക്കുക. അതല്പം കടുപ്പമാണ്. ദ്രോഹിച്ച്ചവരോട് ക്ഷമിക്കാന്‍ പറഞ്ഞാല്‍ പറ്റുമോ ? കടം കൊടുത്തവനോട് തിരിച്ചു ചോദിക്കരുതെന്ന് പറഞ്ഞാല്‍ പറ്റുമോ ? സദ്യ നടത്തുമ്പോള്‍ വഴിയെ പോകുന്ന പാവങ്ങളെ  വിളിച്ചിരുത്താന്‍ പറ്റുമോ ?
പുറം കുപ്പായം ചോദിക്കുന്നവന് മേലങ്കി കൂടെ കൊടുക്കാന്‍ പറ്റുമോ ?
ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാട്ടി കൊടുക്കാന്‍ പറ്റുമോ ?
ഇതൊന്നും നടക്കുന്ന കാര്യമല്ല. ഈശോ അതൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. നല്ല പോലെ ജീവിക്കണം. മറ്റുള്ളവര്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാക്കരുത്. അതില്‍ കൂടുതലൊന്നും ഈശോ ആഗ്രഹിക്കുന്നുണ്ടാവില്ല.
ഇങ്ങനെയൊക്കെയായിരുന്നു എന്റെയും ചിന്തകള്‍.
പക്ഷെ ഇന്ന് ഈശോ എന്നെ പഠിപ്പിക്കുന്നു. നിനക്ക് ചെയ്യാനാവാത്ത ഒരു കാര്യവും നിന്നില്‍ നിന്നും ഞാന്‍ ആവശ്യപ്പെടില്ല. നീ എന്റെ മുഖം തേടുക, എന്റെ മുഖത്തേക്ക് നോക്കുക, നിന്നെ ഞാന്‍ എന്റെ വചനം പാലിക്കാന്‍ ശക്തനാക്കും. എന്റെ വാഗ്ദാനങ്ങള്‍ നിന്നില്‍ നിറവേറും. അവ വിശ്വസിച്ച നീ ഭാഗ്യവാനെന്നു ലോകം പറയും.
ഈശോയെ എന്നെ നിന്റെ വിശുദ്ധിയില്‍ പങ്കാളിയാക്കണേ.
നീ ഒരുക്കുന്ന കൂദാശകള്‍ വഴി എന്നെയും ഒരുക്കണേ.
എന്നെ കഴുകി ശുധീകരിക്കണേ. ഒടുവില്‍ ഞാനും ആ വചനത്തില്‍ നിലനില്‍ക്കുന്നവന്‍ ആയി തീരട്ടെ.
ആമേന്‍ !

Sunday, January 3, 2010

എന്തുകൊണ്ട്  ഞാന്‍ ചെറിയോന്‍ എന്ന് അവകാശപ്പെടുന്നു?. എന്തെന്നാല്‍ എന്റെ ചുറ്റും എന്നും വലിയവര്‍ മാത്രമായിരുന്നു. അവരുടെ ഇടയില്‍ എന്റെ ചെറുപ്പം എന്നെ വളരെ വേദനിപ്പിച്ചു. അപ്പോഴാണ് എന്റെ ദൈവം പറയുന്നത് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചു പോകാന്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നില്ല. എന്റെ കാര്യത്തില്‍ ഇത്ര ശ്രധാലുവായൊരു ദൈവം ഉള്ളപ്പോള്‍ ഞാനിനിയെന്തിനു വേദനിക്കണം തന്നെയുമല്ല ഞാന്‍ ചെറിയവനായത് കൊണ്ടാണല്ലോ എന്റെ ഈശോ എന്നെ സ്നേഹിച്ചത് . അത് കൊണ്ടു ഞാന്‍ ഉറപ്പിച്ചു പറയും ഞാന്‍ ഈശോയുടെ സ്വന്തം ചെറിയോന്‍ തന്നെ.‍

Saturday, January 2, 2010

ഈ പുതുവര്‍ഷത്തില്‍ ഞാനും ബ്ലോഗിങ് തുടങ്ങുകയാണ്.

ഈ  പുതുവര്‍ഷത്തില്‍ ഞാനും ബ്ലോഗിങ് തുടങ്ങുകയാണ്. ഈശോയുടെ ചെരിയോനെന്ന   നിലയില്‍ എന്റെ തോന്നലുകള്‍ ഇവിടെ പങ്കു വയ്കപ്പെടുന്നു. ഇതില്‍ അല്പം അഹങ്കാരം കടന്നുവരുന്നുണ്ട്. ഈശോയുടെ തിരുനാമം ഉച്ചരിക്കാന്‍ പോലും യോഗ്യത ഇല്ലെങ്കിലും ഞാനും അവകാശപ്പെടുകയാണ് യേശു എന്റെ സ്വന്തമാണെന്ന്. വിശുദ്ധ ലിഖിതങ്ങള്‍ എനിക്ക് ഉറപ്പു തരുന്നു. ഈ ചെറിയവന്റെ കാര്യത്തില്‍ ഈശോ ശ്രദ്ധാലുവാണ്. ഇന്നലെ എനിക്ക് കിട്ടിയ മെസ്സേജ് മത്തായി പതിനൊന്നാം അധ്യായം ആയിരുന്നു .എന്നെ ആശ്വസിപ്പിക്കുന്ന ദൈവത്തെ അവിടെ ഞാന്‍ കണ്ടു. ഇനിയും ഒത്തിരി പറയാം. ഈശോ എന്നോട് കാട്ടിയ സ്നേഹത്തിന്റെ കഥകള്‍.